
ശാസ്ത്ര സാങ്കേതിക രംഗത്ത് പുത്തൻ ദിശാബോധം നൽകിക്കൊണ്ട് കോഴ സയൻസ് സിറ്റിയുടെ ഉദ്ഘാടനം നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിപുലമായ ചടങ്ങുകളാണ് സംഘാടകർ സംഘടിപ്പിച്ചിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നും ആളുകളെ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. വാഹന ഗതാഗത ക്രമീകരണങ്ങളും പൂർത്തിയാക്കി ചടങ്ങുക ഗംഭീരം ആക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. രാജ്യസഭാംഗം ജോസ് കെ മാണിയുടെ ശ്രമഫലമായാണ് സയൻ സിറ്റി യാഥാർത്ഥ്യമായത് എന്ന് കേരള കോൺഗ്രസ് എം അണികളും, എന്നാൽ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും സ്ഥലം എംഎൽഎയും പരിശ്രമത്തിന്റെ ഫലമായാണ് കോഴായിൽ ഇത്തരം ഒരു സ്ഥാപനം ഉണ്ടായതെന്ന് യുഡിഎഫ് പ്രവർത്തകരും പറയുന്നു. മുൻപ് ജില്ലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ കോഴ സയൻസ്സ് സിറ്റി ഉയർന്നിരിക്കുന്നത്. മാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരെ വൻ ജനകീയ പ്രതിഷേധം ഉണ്ടാവുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇടപെട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അനുമതി റദ്ദ് ചെയ്തതിനുശേഷം ആണ് സയൻസ് സിറ്റി എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.
അതിനാൽ തന്നെ ഈ പദ്ധതിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് വൻ തർക്കമാണ് ഇവിടെ ഉടലെടുത്തിരിക്കുന്നത്. തർക്കത്തിന് മുമ്പിൽ ജോസ് കെ മാണിയുടെ അണികൾ ആയ കേരള കോൺഗ്രസ് പ്രവർത്തകരാണ് മുമ്പിൽ. എന്നാൽ തരിമ്പും വിട്ടുകൊടുക്കാതെ യുഡിഎഫ് പ്രവർത്തകരും കോൺഗ്രസ് നേതാക്കന്മാരും തർക്കവും അവകാശവാദവുമായി രംഗത്തുണ്ട്.
ഈ തർക്കവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഒടുവിൽ എത്തിച്ചേർന്നിരിക്കുന്നത് നാളെ കുറവിലങ്ങാട് എത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന യൂത്ത് കോൺഗ്രസ് വെല്ലുവിളിയിലേക്കാണ്. കുറവിലങ്ങാട് സ്വദേശിയായ മുൻ യൂത്ത്കോൺഗ്രസ്സ് നേതാവിൻറെ ഫേസ്ബുക്ക്പോസ്റ്റിന് താഴെയാണ് കരിങ്കൊടി പ്രതിഷേധ വെല്ലുവിളികൾ നിരക്കുന്നത്. ഉദ്ഘാടനവുമായി മുഖ്യമന്ത്രി എത്തുന്നതുകൊണ്ട് റോഡുകളിലെ കുഴിയടയ്ക്കുന്നു എന്ന വിമർശനം യൂത്ത് കോൺഗ്രസ് നേതാവ് ഉയർത്തിയപ്പോൾ മുൻപും ഇതൊക്കെ സംഭവിച്ചു എന്നും അതുകൊണ്ട് ഇപ്പോൾ വിമർശിക്കുന്നതിൽ അർത്ഥമില്ല എന്നും ജോസ് കെ മാണി വിഭാഗം സൈബർ നേതാക്കൾ പറഞ്ഞു. അതിനിടെയാണ് കരിങ്കൊടി കാണിക്കുക എന്ന ആശയത്തിലേക്ക് ഒരു കോൺഗ്രസ് നേതാവ് പോസ്റ്റിട്ടത്. അതിനുതാഴെ കോൺഗ്രസ് സൈബർ പോരാളികൾ വെല്ലുവിളി ഏറ്റെടുത്തതോടെ കേരള കോൺഗ്രസ് -യൂത്ത് കോൺഗ്രസ് തർക്കമായി ഈ വിഷയം മാറി. എന്നാൽ കൂട്ടമായി കേരള കോൺഗ്രസ് ഇടതുപക്ഷ അനുഭാവികൾ ഈ പോസ്റ്റിൽ വിമർശനവും വെല്ലുവിളികളും തുടർന്നതോടെ ജില്ല ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിൻസൺ ചെറുമല നാളെ കരിങ്കൊടി കാണിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എങ്കിൽ കാണട്ടെ എന്നായി ജോസ് കെ മാണി വിഭാഗം സൈബർ പോരാളികൾ.
മുൻപും മുഖ്യമന്ത്രി കുറവിലങ്ങാട് എത്തിയപ്പോൾ കരിങ്കൊടി പ്രതിഷേധവുമായി മുമ്പിൽ നിന്നആളാണ് ജിൻസൺ ചെറുമല. നവ കേരള സദസിൽ മുഖ്യമന്ത്രി എത്തിയപ്പോൾ കരിങ്കൊടി കാണിക്കുകയും ചെയ്തു. അതിനുമുമ്പ് കുറവിലങ്ങാട് സബ്സ്റ്റേഷൻ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴും ജിൻസൺ ചെറുമലയുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടാൻ ശ്രമം നടത്തിയിരുന്നു.
തർക്കവും വെല്ലുവിളികളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ നാളെ മുഖ്യമന്ത്രി കുറവിലങ്ങാട് എത്തുമ്പോൾ എന്തായിരിക്കും യൂത്ത് കോൺഗ്രസ് നേതാക്കന്മാർ കരുതിവച്ചിരിക്കുന്നതെന്ന സസ്പെൻസ് തുടരുകയാണ്.