
തൊടുപുഴ:ഡിസിസി യോഗത്തിൽ വാക്കേറ്റം, രാൽജീവ് ഭവനില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംഭവം. മുതിര്‍ന്ന നേതാവും മുന്‍ ഡിസിസി അധ്യക്ഷനുമായിരുന്ന ഇഎം ആഗസ്തി ജില്ലയില്‍ തനിക്ക് മല്‍സരിക്കാന്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. ജില്ലയിലെ പകുതിയോളം സീറ്റുകളില്‍ മാറി മാറി മല്‍സരിച്ച് തോറ്റ മുന്‍ എംഎല്‍എയുടെ അവകാശവാദത്തിനെതിരെ ഡിസിസി പ്രസിഡന്‍റ് സിപി മാത്യു രംഗത്തു വന്നതാണ് തര്‍ക്കങ്ങളിലേയ്ക്ക് നയിച്ചത്.
ജില്ലയില്‍ ഡിസിസി അധ്യക്ഷ സ്ഥാനവും ജില്ലാ ബാങ്ക് പ്രസിഡന്‍റ് സ്ഥാനവും എംഎല്‍എ പദവിയും ഒന്നിച്ച് വഹിച്ച ഒരാള്‍ താങ്കളല്ലാതെ വെറെ ഇല്ലെന്ന് സിപി മാത്യു പറഞ്ഞു. എന്നിട്ടും, ചെറുപ്പക്കാരനായ ഡീന്‍ കുര്യാക്കോസ് മല്‍സരിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തെ തോല്‍പിക്കാന്‍ താങ്കള്‍ തീവ്രശ്രമങ്ങളാണ് നടത്തിയതെന്ന കാര്യം സുരേഷ് ബാബു കമ്മീഷന്‍റിപ്പോര്‍ട്ടിലുണ്ടെന്നും അത് പരസ്യപ്പെടുത്താന്‍ താന്‍ ആവശ്യപ്പെടുമെന്നും വരെ സിപി മാത്യു പറഞ്ഞു.
എന്നാല്‍ 50 വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി ഈ ‘ചെര’ തുടങ്ങിയില്ലെന്നും പീരുമേട് സീറ്റില്‍ തനിക്ക് മല്‍സരിക്കണമെന്നുമായിരുന്നു ആഗസ്തിയുടെ നിലപാട്. ഇതോടെ മറ്റ് നേതാക്കളും ആഗസ്തിക്കെതിരെ തിരിഞ്ഞു. നിരവധി തവണ ജില്ലയില്‍ ഇടുക്കിയിലും പീരുമേട്ടിലും ഉടുമ്ബന്‍ചോലയിലുമായി മല്‍സരിച്ച് തോറ്റ് ഒടുവില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് ഒരു എംഎല്‍എ പോലും ഇല്ലാത്ത അവസ്ഥയിലേയ്ക്ക് ഈ പാര്‍ട്ടിയെ എത്തിച്ചത് താങ്കളാണെന്ന് സിപി മാത്യുവും തിരിച്ചടിച്ചു. ഒന്നര മണിക്കൂര്‍ നേരം ഈ വാദപ്രതിവാദം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്.
താങ്കള്‍ക്ക് അവസരം ലഭിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്നവരാണ് ജില്ലയിലെ രണ്ട് മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ പുതു തലമുറയ്ക്ക് അവസരം കൊടുക്കണമെന്നും പുനസംഘടനയില്‍ ഇവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും യുവ നേതാക്കള്‍ ആവശ്യപ്പെട്ടു.
24 -ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ജില്ലയില്‍ ആദ്യമായി പങ്കെടുക്കുന്ന യോഗത്തിന്‍റെ വിജയത്തിനായുള്ള ആലോചനാ യോഗമാണ് ചേര്‍ന്നതെങ്കിലും, പുനസംഘടനയും ഭാരവാഹി വീതംവയ്പുമൊക്കെയായിരുന്നു ചര്‍ച്ചകള്‍.