
സ്വർണ്ണപ്പണയ വായൃപയിൽ
സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ ചട്ടങ്ങളില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു. പുതിയ ചട്ടങ്ങള്‍ പ്രവർത്തനതലത്തിലേക്ക് കൊണ്ടുവരാനായി 2026 ജനുവരി ഒന്നുമുതല്‍ നടപ്പാക്കിയാല്‍ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സ്വർണപ്പണയ വായ്പകള്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്കുകള്‍ എന്നിവയ്ക്കായി കരടു നിർദേശങ്ങള്‍ റിസർവ് ബാങ്ക് പുറത്തിറക്കിയത്. നിലവിലെ സ്വർണ വായ്പാ വിതരണം സുതാര്യവും സുരക്ഷിതവുമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യല്‍ സർവീസസാണ് എക്സിലൂടെ പുതിയ നിർദേശങ്ങള്‍ മുന്നോട്ടുവച്ചത്. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയില്‍ റിസർവ്ബാങ്കിന്റെ പുതിയ നിർദേശങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മാറ്റങ്ങള്‍ നിർദേശിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ നിർദേശങ്ങള്‍ നടപ്പാക്കാൻ സാവകാശം അനിവാര്യമായതിനാലാണ്, 2026 ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനുള്ള നിർദേശം. സമയബന്ധിതമായും തടസ്സങ്ങളില്ലാതെയും സ്വർണപ്പണയ വായ്പകളുടെ വിതരണം നടക്കുന്നെന്ന് ഉറപ്പാക്കാനാണ് രണ്ടുലക്ഷം രൂപവരെയുള്ള വായ്പകളെ പുതിയ ചട്ടത്തില്‍ നിന്ന് ഒഴിവാക്കുന്നത്.
വിവിധ മേഖലകളില്‍ നിന്നുയർന്ന ആശങ്കകളും അഭിപ്രായങ്ങളും കൂടി വിലയിരുത്തിയുള്ള മാറ്റങ്ങളാണ് റിസർവ് ബാങ്കിന് കൈമാറിയത്. അവകാശ തർക്കമുള്ള സ്വർണം ഈടായി സ്വീകരിക്കരുത്, മൊത്ത പണയ സ്വർണത്തിന്റെ തൂക്കം ഒരുകിലോ കവിയരുത്, സ്വർണ നാണയത്തിന്റേത് 50 ഗ്രാമിന് മുകളിലാകരുത്, ബാങ്കുകള്‍ വിതരണം ചെയ്ത 22 കാരറ്റോ അതിനു മുകളിലോ പരിശുദ്ധിയുള്ള സ്വർണ നാണയം മാത്രമേ ഈടായി സ്വീകരിക്കാവൂ തുടങ്ങിയ നിർദേശങ്ങളുമുണ്ടായിരുന്നു. പണയപണയ സ്വർണത്തിന്റെ വിപണിവിലയുടെ പരമാവധി 75% വരെ മാത്രമേ വായ്പയായി നല്‍കാവൂ എന്ന് നിർദേശിക്കുന്നതാണ് എല്‍ടിവി ചട്ടം.